2010 ജനുവരി 20, ബുധനാഴ്‌ച

പ്രവാചകന്റെ ഉത്തമ സ്വഭാവഗുണം


ശത്രുക്കള്‍ക്കുവേണടി പ്രാര്‍ഥിച്ച പ്രവാചകന്‍
പ്രവാചക ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനം എന്നാണ്? പ്രത്യക്ഷത്തില്‍ തോന്നുക ഉഹുദ് യുദ്ധദിനമാണെന്നാണ്. ഒരിക്കല്‍ മാത്രമേ നബി തിരുമേനിക്ക് ശത്രുക്കളുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടുള്ളൂ. അത് അന്നാണ്. ഉഹുദില്‍വെച്ച് പ്രവാചകന്റെ പല്ല് പൊട്ടുകയും ശരീരത്തില്‍ മുറിവ് പറ്റുകയും ചെയ്തു. തനിക്കേറെ പ്രിയപ്പെട്ട പിതൃവ്യന്‍ ഹംസയും അടുത്ത അനുയായി മിസ്വ്അബും ഉള്‍പ്പെടെ പ്രമുഖരായ പലരും കൊല്ലപ്പെട്ടതും ഉഹുദില്‍തന്നെ. പ്രവാചകപത്നി ആഇശയുടെപോലും ധാരണ അദ്ദേഹം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ച ദിവസം അന്നാണെന്നായിരുന്നു. അതിനാല്‍ അവര്‍ പ്രിയതമനോട് ചോദിച്ചു: 'അങ്ങയുടെ ജീവിതത്തില്‍ ഉഹുദ് ദിനത്തെക്കാള്‍ ദുരിതമനുഭവിച്ച ഏതെങ്കിലും ദിവസമുണേടാ?' 'ഉണട്. ത്വാഇഫില്‍ അഭയം തേടിയ ദിവസമാണത്. അവര്‍ അഭയം നിഷേധിച്ചപ്പോള്‍ എനിക്കുണടായ പ്രയാസത്തിന് സമാനമായത് മറ്റൊരിക്കലും ഉണടായിട്ടില്ല.'പ്രവാചകത്വ ലബ്ധിയുടെ പത്താം വര്‍ഷം പ്രിയപത്നി ഖദീജയും പിതൃവ്യന്‍ അബൂത്വാലിബും പരലോകം പ്രാപിച്ചു. അവരിരുവരുമാണ് എല്ലാ പ്രയാസങ്ങളിലും പ്രതിസന്ധികളിലും പ്രവാചകന് താങ്ങും തുണയുമായുണടായിരുന്നത്. മാതൃതുല്യമായ പരിലാളനയും സഹപ്രവര്‍ത്തകയുടെ സഹകരണവും സഹധര്‍മിണിയുടെ സ്നേഹവാല്‍സല്യവും സമ്മാനിച്ച് നബി തിരുമേനിക്ക് സദാ സാന്ത്വനവും ആശ്വാസവും നല്‍കിയിരുന്നത് ഖദീജയാണ്. ശത്രുക്കളുടെ അക്രമമര്‍ദനങ്ങളില്‍നിന്ന് രക്ഷിച്ചിരുന്നത് അബൂത്വാലിബും. ഇരുവരുടെയും വിയോഗം സംഭവിച്ചതിനാല്‍ അക്കൊല്ലം ദുഃഖവര്‍ഷമെന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഇരട്ട നഷ്ടം പ്രവാചകന് മക്കയില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചു.അങ്ങനെയാണ് അദ്ദേഹം ത്വാഇഫില്‍ അഭയം തേടാന്‍ തീരുമാനിച്ചത്. മക്കയുടെ അടുത്ത പ്രദേശമാണ് ത്വാഇഫ്. അവിടെ മുഹമ്മദ് നബിയുടെ അകന്ന രക്തബന്ധുക്കളുണടായിരുന്നു. അദ്ദേഹത്തിന് കൊച്ചുനാളില്‍ മുലകൊടുത്ത ഹലീമയുടെ കുടുംബം ത്വാഇഫുകാരുടെ അയല്‍ക്കാരായിരുന്നു. ഇക്കാരണങ്ങളാലെല്ലാം അവിടത്തുകാര്‍ തന്നെ കൈയൊഴിക്കില്ലെന്ന് പ്രവാചകന്‍ പ്രതീക്ഷിച്ചു. അങ്ങനെ പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ശവ്വാല്‍ മാസാവസാനം ത്വാഇഫിലേക്ക് പുറപ്പെട്ടു. സൈദുബ്നു ഹാരിസ് മാത്രമേ കൂടെ ഉണടായിരുന്നുള്ളൂ. പരമ രഹസ്യമായാണ് ഇരുവരും ത്വാഇഫിലേക്ക് പോയത്.കല്ലും മുള്ളും കുന്നും കുഴിയുമുള്ള പ്രയാസകരമായ വഴിയിലൂടെ കാല്‍നടയായി യാത്ര ചെയ്തതിനാല്‍ നബിക്കും കൂട്ടുകാരനും കഠിനമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടു. എങ്കിലും അതൊന്നും പരിഗണിക്കാതെ പ്രവാചകന്‍ താന്‍ ലക്ഷ്യംവെച്ച മൂന്നുപേരെ തേടി പുറപ്പെട്ടു. അംറിന്റെ മകന്‍ അബ്ദുയാലൈല്‍, സഹോദരന്മാരായ മസ്ഊദ്, ഹബീബ് എന്നിവരായിരുന്നു അവര്‍. അദ്ദേഹം അവരെ സന്ദര്‍ശിച്ച് ദൈവിക സന്മാര്‍ഗത്തെ സംബന്ധിച്ച് സംസാരിച്ചു. തുടര്‍ന്ന് തനിക്ക് അഭയം നല്‍കാനാവശ്യപ്പെട്ടു. അവരാരും അതംഗീകരിച്ചില്ല. അതോടൊപ്പം പ്രവാചകനെ രൂക്ഷമായി ആക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തു. അന്ന് പ്രവാചകനു നേരെ വന്ന കല്ലുകള്‍ സൈദുബ്നു ഹാരിസ് സ്വന്തം കൈകള്‍ കൊണട് തടുക്കുകയായിരുന്നു. പെട്ടെന്നുതന്നെ അവിടംവിടാന്‍ ആവശ്യപ്പെട്ടു.അഭയം നിഷേധിച്ച സാഹചര്യത്തില്‍ താനിവിടെ വന്നതും സഹായം തേടിയതും മക്കയിലെ ശത്രുക്കളെ അറിയിക്കരുതെന്ന് നബി തിരുമേനി അവരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അതും അവരംഗീകരിച്ചില്ല. ഉടനെത്തന്നെ അവര്‍ ആ വിവരം മക്കയിലെ പ്രവാചകശത്രുക്കളെ അറിയിക്കുകയും ചെയ്തു. അതുകൊണടും മതിയാക്കാതെ അദ്ദേഹത്തിന്റെ ചുറ്റും കൂടി തെറിവിളിക്കാനും പുലഭ്യം പറയാനും അങ്ങാടിപ്പിള്ളേരെ ഏര്‍പ്പെടുത്തുകയും ചെയ്തു.മുറിവേറ്റ ശരീരവും മനസ്സുമായി മുഹമ്മദ് നബി ത്വാഇഫിനോട് വിട പറഞ്ഞു. കഠിനമായ ക്ഷീണം കാരണം റബീഅയുടെ മക്കളായ ഉത്ബയുടെയും ശൈബയുടെയും തോട്ടത്തില്‍ പ്രവേശിച്ച് അവിടെ ഒരു മരച്ചുവട്ടിലിരുന്നു. ഇത്തിരി നേരത്തെ വിശ്രമത്തിനുശേഷം ഇരുകൈകളും ഉയര്‍ത്തി പ്രപഞ്ചനാഥനായ അല്ലാഹുവോട് ദീര്‍ഘമായി പ്രാര്‍ഥിച്ചു. താനകപ്പെട്ട പ്രയാസത്തില്‍നിന്ന് മോചനം ലഭിക്കാനായി ദൈവത്തിന്റെ സഹായം തേടി.ഏറെത്താമസിയാതെ അല്ലാഹുവിന്റെ സന്ദേശകനായ മലക്ക് പ്രവാചകന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് അഭയം നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്ത അന്നാട്ടുകാരോട് പ്രതികാരം ചെയ്യാനും അവരെ ശിക്ഷിക്കാനും മലക്ക് അനുവാദമാരാഞ്ഞു.എന്നാല്‍ കാരുണ്യത്തിന്റെ നിറകുടമായ നബിതിരുമേനിക്ക് അതംഗീകരിക്കുക സാധ്യമായിരുന്നില്ല. അതിനാല്‍ അദ്ദേഹം അനുവാദം നല്‍കിയില്ല. തുടര്‍ന്ന് അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു: 'അല്ലാഹുവേ, എന്റെ ജനതയെ നീ നേര്‍വഴിയില്‍ നയിക്കേണമേ! അവര്‍ക്ക് നീ മാപ്പേകേണമേ! അവര്‍ അറിവില്ലാത്ത ജനമാണ്.'

ജമാഅത്തെ ഇസ്ലാമിക്ക് ഒരു പൊന്‍തുവ്വല്‍




ഈ ജനുവരി 24-നു കേരള ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിന്റെ പ്രശാന്തസുന്ദരമായ നിളാതീരം സാക്ഷിയാവുകയാണ്. വനിതകളാല്‍ നടത്തപ്പെടുന്ന വനിതകളുടെ സമ്മേളനമായിരിക്കും ഇത്. ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇങ്ങനെയൊരു വനിതാ സംഗമം കേരളത്തിലാദ്യമാണ്.2006 ല്‍ ജമാഅത്തെ ഇസ്ലാമി ആന്ദ്രാപ്രദേശ് & ഒറീസ ഘടകം സംഘടിപ്പിച്ച വനിതാസമ്മേളനം മുക്കാല്‍ ലക്ഷത്തോളം സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ചരിത്രം നമുക്ക് മുമ്പിലുണ്ട്. കേരള മുസ്ലിം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട ഈ സംഗമത്തിന്റെ സംഘാടകര്‍ ജമാഅത്തെ ഇസ്ലാമി ആയത് യാദൃഛികമല്ല. കേരളത്തിലാദ്യമായി മുസ്ലിം പെണ്‍കുട്ടികള്‍ക്കു മാത്രമായി വിദ്യാലയം സ്ഥാപിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. ആദ്യമായി ഒരു ഇസ്ലാമിക സംഘടനക്കു വനിതാ വിംഗ് രൂപീകരിച്ചതും സംഘടനയുടെ കേന്ദ്ര സംസ്ഥാന നേതൃസമിതികളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയതും ജമാഅത്തെ ഇസ്ലാമി തന്നെ. അതിന്റെയൊക്കെ രചനാത്മകമായ സ്വാധീനം ഇതര മുസ്ലിം സംഘടനകളിലും പ്രതിഫലിക്കുന്നുവെന്നത് ശുഭോദര്‍ക്കമായ വസ്തുതയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുണ്ട മുള്‍മുറികളിലടച്ചിട്ടവര്‍ക്കെതിരെ സ്ത്രീപക്ഷത്തുനിന്നുള്ള പടഹധ്വനിയായിരിക്കും ജനുവരി 24-ന് കുറ്റിപ്പുറത്തുനിന്നുയരുക. അനുകൂലിക്കുന്നവര്‍ക്കെന്ന പോലെ പ്രതിയോഗികള്‍ക്കും അതിന്റെ ഇംപാക്ടില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. തങ്ങളുടെ പക്ഷത്തുനിന്നുള്ള സ്ത്രീസമൂഹങ്ങളുടെ വിമോചനത്തിനും ഉന്നമനത്തിനും കൂടുതല്‍ പരിഗണന നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകണം. കുറ്റിപ്പുറം സമ്മേളനം വിസ്മൃതമായാല്‍ പോലും അതുയര്‍ത്തിയ സൃഷ്ടിപരമായ തരംഗങ്ങള്‍ എല്ലാ മുസ്ലിം സംഘടനകളുടെയും വനിതാ വികസന പരിപ്രേക്ഷ്യങ്ങളില്‍ അടങ്ങാതെ നിലനില്‍ക്കണം. അത്തരം ഒരു പരിപാടിയായിട്ടാണ് 'സാമൂഹ്യ വിപ്ളവത്തിന് സ്ത്രീശക്തി' എന്ന പ്രമേയത്തെ ആധാരമാക്കി സംഘടിപ്പിക്കുന്ന ഈ മഹാസംഗമം വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്.
മുസ്ലിം സമുദായം മൊത്തത്തില്‍ പിന്നാക്ക-ദരിദ്ര വിഭാഗമാണ്. അവരിലെ സ്ത്രീകള്‍ കൂടുതല്‍ അധഃസ്ഥിതരും അബലരുമാവുക സ്വാഭാവികം. ഇതര സമുദായങ്ങളിലും സ്ത്രീപക്ഷം അത്രയൊന്നും ശക്തമല്ല. എല്ലാ ജാതി-മതപാര്‍ട്ടികളിലും സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ കുറവൊന്നുമില്ല. സര്‍ക്കാര്‍ ഭാഗത്തുമുണ്ട് സ്ത്രീസംരക്ഷണനിയമങ്ങളും ക്ഷേമപരിപാടികളും ഏറെ. കേന്ദ്ര-ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ 30 ശതമാനം സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ പോകുന്നു. സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്ക് സംവരണം ചെയ്തുകഴിഞ്ഞു. ഇതൊക്കെയായിട്ടും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളും ബലാല്‍ക്കാരങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിമോചനം സാധ്യമാകാന്‍ വനിതകള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ഇനിയും ഏറെ ശക്തിപ്പെടേണ്ടിയിരിക്കുന്നു. സംഘടനയും സംഘടനകള്‍ തമ്മിലുള്ള സഹകരണവുമാണ് ശക്തിയുടെ സ്രോതസ്സ്. ഈ വഴിക്കുള്ള വനിതാ ശാക്തീകരണം തന്നെയാണ് കുറ്റിപ്പുറം സമ്മേളനത്തിന്റെ ലക്ഷ്യം.














2010 ജനുവരി 18, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമോ ?

"ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്ലിംകള്‍ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്?''





ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത.

അജ്ഞതാന്ധകാരത്തില്‍ ആണ്ടുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും അനാഥനായാണ് അദ്ദേഹം വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മക്ക സാഹിത്യകാരന്മാരുടെയും കവികളുടെയും പ്രസംഗകരുടെയും കേന്ദ്രമായിരുന്നെങ്കിലും നാല്‍പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി കവിതയോ ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല. സര്‍ഗസിദ്ധിയുടെ അടയാളമൊന്നും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നില്ല.

ആത്മീയതയോട് അതിതീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. വിശുദ്ധ കഅ്ബയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ഏകാന്തവാസമനുഷ്ഠിക്കവെ മുഹമ്മദിന് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. തുടര്‍ന്നുള്ള ഇരുപത്തിമൂന്നു വര്‍ഷങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളിലായി ലഭിച്ച ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. അത് സാധാരണ അര്‍ഥത്തിലുള്ള ഗദ്യമോ പദ്യമോ കവിതയോ അല്ല. തീര്‍ത്തും സവിശേഷമായ ശൈലിയാണ് ഖുര്‍ആന്റേത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആര്‍ക്കും സാധിക്കുകയുമില്ല.

അനുയായികള്‍ ദൈവികമെന്ന് അവകാശപ്പെടുന്ന ഒന്നിലേറെ ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ സ്വയം ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ഥമേ ലോകത്തുള്ളൂ. ഖുര്‍ആനാണത്. ഖുര്‍ആന്‍ ദൈവത്തില്‍നിന്ന് അവതീര്‍ണമായതാണെന്ന് അത് അനേകം തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, 114 അധ്യായങ്ങളുള്ള ഖുര്‍ആനിലെ ഏതെങ്കിലും ഒരധ്യായത്തിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ടുവരാന്‍ അത് വെല്ലുവിളിക്കുന്നു. അതിന് ലോകത്തുള്ള ഏതു സാഹിത്യകാരന്റെയും പണ്ഡിതന്റെയും ബുദ്ധിജീവിയുടെയും സഹായം തേടാമെന്ന കാര്യം ഉണര്‍ത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: "നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23)

പ്രവാചകകാലം തൊട്ടിന്നോളം നിരവധി നൂറ്റാണ്ടുകളിലെ ഇസ്ലാം വിമര്‍ശകരായ എണ്ണമറ്റ കവികളും സാഹിത്യകാരന്മാരും ഈ വെല്ലുവിളിയെ നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടിലൊരനുഭവമേ അവര്‍ക്കൊക്കെയും ഉണ്ടായിട്ടുള്ളൂ. മഹാഭൂരിപക്ഷവും പരാജയം സമ്മതിച്ച് ഖുര്‍ആന്റെ അനുയായികളായി മാറുകയായിരുന്നു. അവശേഷിക്കുന്നവര്‍ പരാജിതരായി പിന്മാറുകയും. നബിതിരുമേനിയുടെ കാലത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുബ്നു സുഹൈറുമെല്ലാം ഖുര്‍ആന്റെ മുമ്പില്‍ നിരുപാധികം കീഴടങ്ങിയവരില്‍ പെടുന്നു.

യമനില്‍നിന്നെത്തിയ ത്വുഫൈലിനെ ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്ന് ഖുറൈശികള്‍ വിലക്കി. ഏതോ അന്തഃപ്രചോദനത്താല്‍ അതു കേള്‍ക്കാനിടയായ പ്രമുഖ കവിയും ഗായകനുമായ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: "ദൈവമാണ! അവന്‍ സര്‍വശക്തനും സര്‍വജ്ഞനുമല്ലോ. ഞാനിപ്പോള്‍ ശ്രവിച്ചത് അറബി സാഹിത്യത്തിലെ അതുല്യമായ വാക്യങ്ങളത്രെ. നിസ്സംശയം, അവ അത്യുല്‍കൃഷ്ടം തന്നെ. മറ്റേതിനെക്കാളും പരിശുദ്ധവും. അവ എത്ര ആശയ സമ്പുഷ്ടം! അര്‍ഥപൂര്‍ണം! എന്തുമേല്‍ മനോഹരം! ഏറെ ആകര്‍ഷകവും! ഇതുപോലുള്ള ഒന്നും ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണ! ഇത് മനുഷ്യവചനമല്ല. സ്വയംകൃതവുമല്ല. ദൈവികം തന്നെ, തീര്‍ച്ച. നിസ്സംശയം ദൈവികവാക്യങ്ങളാണിവ.''

മുഗീറയുടെ മകന്‍ വലീദ് ഇസ്ലാമിന്റെയും പ്രവാചകന്റെയും കടുത്ത എതിരാളിയായിരുന്നു. ഖുര്‍ആന്‍ ഓതിക്കേള്‍ക്കാനിടയായ അയാള്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: "ഇതില്‍ എന്തെന്നില്ലാത്ത മാധുര്യമുണ്ട്. പുതുമയുണ്ട്. അത്യന്തം ഫലസമൃദ്ധമാണിത്. നിശ്ചയമായും ഇത് അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പെടുത്തുകയില്ല. ഇതിനു താഴെയുള്ളതിനെ ഇത് തകര്‍ത്ത് തരിപ്പണമാക്കും. ഒരിക്കലും ഒരു മനുഷ്യനിങ്ങനെ പറയുക സാധ്യമല്ല.''

വിവരമറിഞ്ഞ പ്രവാചകന്റെ പ്രധാന പ്രതിയോഗി അബൂജഹ്ല്‍ വലീദിനെ സമീപിച്ച് ഖുര്‍ആനെ സംബന്ധിച്ച് മതിപ്പ് കുറയ്ക്കുന്ന എന്തെങ്കിലും പറയാനാവശ്യപ്പെട്ടു. നിസ്സഹായനായ വലീദ് ചോദിച്ചു: "ഞാനെന്തു പറയട്ടെ; ഗാനം, പദ്യം, കവിത, ഗദ്യം തുടങ്ങി അറബി സാഹിത്യത്തിന്റെ ഏതു ശാഖയിലും എനിക്കു നിങ്ങളെക്കാളേറെ പരിജ്ഞാനമുണ്ട്. അല്ലാഹുവാണ! ഈ മനുഷ്യന്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവയോടൊന്നും സാദൃശ്യമില്ല. അല്ലാഹു സാക്ഷി! ആ സംസാരത്തില്‍ അസാധാരണ മാധുര്യവും സവിശേഷ സൌന്ദര്യവുമുണ്ട്. അതിന്റെ ശാഖകള്‍ ഫലസമൃദ്ധവും തളിരുകള്‍ ശ്യാമസുന്ദരവുമാണ്. ഉറപ്പായും അത് മറ്റേതു വാക്യത്തേക്കാളും ഉല്‍കൃഷ്ടമാണ്. ഇതര വാക്യങ്ങള്‍ സര്‍വവും അതിനു താഴെയും.''

ഇത് അബൂജഹ്ലിനെ അത്യധികം അസ്വസ്ഥനാക്കി. അയാള്‍ പറഞ്ഞു: "താങ്കള്‍ ആരാണെന്നറിയാമോ? അറബികളുടെ അത്യുന്നതനായ നേതാവാണ്. യുവസമൂഹത്തിന്റെ ആരാധ്യനാണ്; എന്നിട്ടും താങ്കള്‍ ഒരനാഥച്ചെക്കനെ പിന്‍പറ്റുകയോ? അവന്റെ ഭ്രാന്തന്‍ ജല്‍പനങ്ങളെ പാടിപ്പുകഴ്ത്തുകയോ? താങ്കളെപ്പോലുള്ള മഹാന്മാര്‍ക്കത് കുറച്ചിലാണ്. അതിനാല്‍ മുഹമ്മദിനെ പുഛിച്ചു തള്ളുക.''

അബൂജഹ്ലിന്റെ ലക്ഷ്യം പിഴച്ചില്ല. അഹന്തക്കടിപ്പെട്ട വലീദ് പറഞ്ഞു: "മുഹമ്മദ് ഒരു ജാലവിദ്യക്കാരനാണ്. സഹോദരങ്ങളെ തമ്മില്‍ തല്ലിക്കുന്നു. ഭാര്യാഭര്‍തൃബന്ധം മുറിച്ചുകളയുന്നു. കുടുംബഭദ്രത തകര്‍ക്കുന്നു. നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ജാലവിദ്യക്കാരന്‍ മാത്രമാണ് മുഹമ്മദ്.''

എത്ര ശ്രമിച്ചിട്ടും വലീദിനെപ്പോലുള്ള പ്രഗത്ഭനായ സാഹിത്യകാരന് ഖുര്‍ആന്നെതിരെ ഒരക്ഷരം പറയാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധേയമത്രെ.

നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ.

ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്‍പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് ഈ ഗണത്തിലെ ഏറെ ശ്രദ്ധേയനായ വ്യക്തിയത്രെ. ഇന്നും ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ സന്നദ്ധരാവുന്നവര്‍ അനായാസം അതിന്റെ അനുയായികളായി മാറുന്നു.

ഖുര്‍ആന്‍ മാനവസമൂഹത്തിന്റെ മുമ്പില്‍ സമ്പൂര്‍ണമായൊരു ജീവിത വ്യവസ്ഥ സമര്‍പ്പിക്കുന്നു. മനുഷ്യ മനസ്സുകള്‍ക്ക് സമാധാനം സമ്മാനിക്കുകയും വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബവ്യവസ്ഥയെ സ്വൈരമുള്ളതും സമൂഹഘടനയെ ആരോഗ്യകരവും രാഷ്ട്രത്തെ ഭദ്രവും ലോകത്തെ പ്രശാന്തവുമാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രത്യയശാസ്ത്രമാണത്. കാലാതീതവും ദേശാതീതവും നിത്യനൂതനവുമായ ഇത്തരമൊരു ജീവിതപദ്ധതി ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും ലോകത്ത് വേറെയില്ല. ലോകത്തിലെ കോടിക്കണക്കിന് കൃതികളിലൊന്നുപോലും ഖുര്‍ആനിനെപ്പോലെ സമഗ്രമായ ഒരു ജീവിതക്രമം സമര്‍പ്പിക്കുന്നില്ല. നിരക്ഷരനായ ഒരാള്‍ക്ക് ഈ വിധമൊന്ന് രചിക്കാനാവുമെന്ന്, ബോധമുള്ള ആരും അവകാശപ്പെടുകയില്ല.

മനുഷ്യചിന്തയെ ജ്വലിപ്പിച്ച് വിചാരവികാരങ്ങളിലും വിശ്വാസവീക്ഷണങ്ങളിലും വമ്പിച്ച വിപ്ളവം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത, എക്കാലത്തും ഏതു നാട്ടുകാര്‍ക്കും മാതൃകായോഗ്യമായ സമൂഹത്തെ വാര്‍ത്തെടുത്ത് പുതിയൊരു സംസ്കാരത്തിനും നാഗരികതയ്ക്കും ജന്മം നല്‍കി. നൂറ്റിപ്പതിനാല് അധ്യായങ്ങളില്‍, ആറായിരത്തിലേറെ സൂക്തങ്ങളില്‍, എണ്‍പത്താറായിരത്തിലേറെ വാക്കുകളില്‍, മൂന്നു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അക്ഷരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഖുര്‍ആന്റെ പ്രധാന നിയോഗം മാനവസമൂഹത്തിന്റെ മാര്‍ഗദര്‍ശനമാണ്. മുപ്പതു ഭാഗമായും അഞ്ഞൂറ്റിനാല്‍പത് ഖണ്ഡികകളായും വിഭജിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ പ്രധാനപ്രമേയം മനുഷ്യനാണ്. എങ്കിലും അവന്റെ മാര്‍ഗസിദ്ധിക്ക് സഹായകമാംവിധം ചിന്തയെ ഉത്തേജിപ്പിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും വിജ്ഞാനം വികസിപ്പിക്കാനും ആവശ്യമായ ചരിത്രവും പ്രവചനങ്ങളും ശാസ്ത്രസൂചനകളുമെല്ലാം അതിലുണ്ട്. ഈ രംഗത്തെല്ലാം അക്കാലത്തെ ജനതയ്ക്ക് തീര്‍ത്തും അജ്ഞാതമായിരുന്ന കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ അനാവരണം ചെയ്യുകയുണ്ടായി. ചിലതുമാത്രമിവിടെ ചേര്‍ക്കുന്നു.

1. അല്ലാഹു പറയുന്നു: "സത്യനിഷേധികള്‍ ചിന്തിക്കുന്നില്ലേ? ഉപരിലോകങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പ്പെടുത്തി.''(21: 30)

ഈ സത്യം ശാസ്ത്രം കണ്ടെത്തിയത് ഖുര്‍ആന്‍ അവതീര്‍ണമായി അനേക നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണെന്നത് സുവിദിതമത്രെ.

2. "ജീവനുള്ളതിനെയെല്ലാം ജലത്തില്‍നിന്നാണ് നാം സൃഷ്ടിച്ചത്'' (21: 30). ഈ വസ്തുത ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത് സമീപകാലത്തു മാത്രമാണ്.

3. "അതിനുപുറമെ അവന്‍ ഉപരിലോകത്തിന്റെയും സംവിധാനം നിര്‍വഹിച്ചു. അത് ധൂളി(നെബുല)യായിരുന്നു'' (41: 11). ഈ സൃഷ്ടിരഹസ്യം ശാസ്ത്രം അനാവരണംചെയ്തത് അടുത്ത കാലത്താണ്.

4. "സൂര്യന്‍ അതിന്റെ നിര്‍ണിത കേന്ദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത് പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രെ.''(36: 38)

കോപ്പര്‍ നിക്കസിനെപ്പോലുള്ള പ്രമുഖരായ ശാസ്ത്രജ്ഞര്‍ പോലും സൂര്യന്‍ നിശ്ചലമാണെന്ന് വിശ്വസിക്കുന്നവരായിരുന്നു. അടുത്ത കാലം വരെയും സൂര്യന്‍ ചലിക്കുന്നുവെന്ന സത്യം അംഗീകരിക്കാന്‍ ഭൌതിക ശാസ്ത്രജ്ഞന്മാര്‍ സന്നദ്ധരായിരുന്നില്ല. എങ്കിലും അവസാനം ഖുര്‍ആന്റെ പ്രസ്താവം സത്യമാണെന്ന് സമ്മതിക്കാനവര്‍ നിര്‍ബന്ധിതരായി.

5. "ഉപരിലോകത്തെ നാം സുരക്ഷിതമായ മേല്‍പുരയാക്കി. എന്നിട്ടും അവര്‍ നമ്മുടെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല.''(21: 32)

അടുത്ത കാലം വരെയും ഖുര്‍ആന്റെ വിമര്‍ശകര്‍ ഈ വാക്യത്തിന്റെ പേരില്‍ പരിഹാസം ഉതിര്‍ക്കുക പതിവായിരുന്നു. എന്നാല്‍ ഏറെ മാരകമായ കോസ്മിക് രശ്മികളില്‍നിന്ന് ഭൂമിയെയും അതിലെ ജന്തുജാലങ്ങളെയും മനുഷ്യരെയും കാത്തുരക്ഷിക്കുന്ന ഓസോണ്‍ പാളികളെക്കുറിച്ച അറിവ് ഇന്ന് സാര്‍വത്രികമാണ്. അന്തരീക്ഷത്തിന്റെ ഈ മേല്‍പ്പുരയാണ് ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ച് വിപത്തുകള്‍ വരുത്തുന്നത് തടയുന്നത്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന് അനല്‍പമായ പങ്കുണ്ട്. മലിനീകരണം കാരണം അതിന് പോറല്‍ പറ്റുമോ എന്ന ആശങ്ക പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ നിരന്തരം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജീവിതമിവിടെ സാധ്യമാവണമെങ്കില്‍ ഖുര്‍ആന്‍ പറഞ്ഞ സുരക്ഷിതമായ മേല്‍പ്പുര അനിവാര്യമത്രെ. ശ്വസനത്തിനാവശ്യമായ വായുവിന്റെ മണ്ഡലത്തെ ഭദ്രമായി നിലനിര്‍ത്തുന്നതും ഈ മേല്‍പ്പുരതന്നെ.

6. "നാം ഭൂമിയെ തൊട്ടിലും പര്‍വതങ്ങളെ ആണികളുമാക്കിയില്ലേ?'' (78:7). "ഭൂമിയില്‍ നാം ഉറച്ച പര്‍വതങ്ങളുണ്ടാക്കിയിരിക്കുന്നു, ഭൂമി അവരെയുമായി തെന്നിപ്പോവാതിരിക്കാന്‍. ഭൂമിയില്‍ നാം വിശാലമായ വഴികളുണ്ടാക്കി, ജനം തങ്ങളുടെ മാര്‍ഗമറിയാന്‍''(21:31).

ഭൂമിയുടെ സന്തുലിതത്വത്തില്‍ പര്‍വതങ്ങള്‍ വഹിക്കുന്ന പങ്ക് അടുത്തകാലം വരെയും അജ്ഞാതമായിരുന്നു. എന്നാലിന്ന് ഭൂകമ്പങ്ങള്‍ തടയുന്നതിലും ഭൂഗോളത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടന സംരക്ഷിക്കുന്നതിലും അവയുടെ പങ്ക് പ്രമുഖ ഭൂഗര്‍ഭശാസ്ത്രജ്ഞന്മാരെല്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

7. "നിശ്ചയം, നാം ഉപരിലോകത്തെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു''(51: 47). പ്രപഞ്ചഘടനയെ സംബന്ധിച്ച പ്രാഥമിക ജ്ഞാനമുള്ളവരിലെല്ലാം ഒടുങ്ങാത്ത വിസ്മയം സൃഷ്ടിക്കാന്‍ ഖുര്‍ആന്റെ ഈ പ്രസ്താവം പര്യാപ്തമത്രെ.

8. ഹോളണ്ടുകാരനായ സ്വാമര്‍ഡാം എന്ന ജന്തുശാസ്ത്രജ്ഞന്‍ തേനീച്ചകളില്‍ കൂട് ഉണ്ടാക്കുകയും തേന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നത് പെണ്‍വര്‍ഗമാണെന്ന് തെളിയിച്ചത് 1876-ല്‍ മാത്രമാണ്. എന്നാല്‍ ഈ രണ്ടും തേനീച്ചകളിലെ സ്ത്രീകളാണ് ചെയ്യുകയെന്ന് പതിനാലു നൂറ്റാണ്ട് മുമ്പു തന്നെ ഖുര്‍ആന്‍ അതിനെ പരാമര്‍ശിക്കുന്ന വാക്യങ്ങളിലെ സ്ത്രീലിംഗ പ്രയോഗത്തിലൂടെ സ്ഥാപിക്കുകയുണ്ടായി. (16: 68, 69)

9. ലോകത്തിലെ അറുനൂറു കോടി മനുഷ്യരുടെയും കൈവിരലടയാളം 600 കോടി രൂപത്തിലാണ്. സൃഷ്ടിയിലെ മഹാവിസ്മയങ്ങളിലൊന്നാണിത്. എന്നാല്‍ വിരല്‍ത്തുമ്പിലെ ഈ മഹാത്ഭുതം മനുഷ്യന്‍ തിരിച്ചറിഞ്ഞത് സമീപകാലത്താണ്. എങ്കിലും വിശുദ്ധ ഖുര്‍ആന്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം ഈ മഹാവിസ്മയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. "മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്കവന്റെ എല്ലുകള്‍ ശേഖരിക്കാനാവില്ലെന്ന്? നാമവന്റെ വിരല്‍ക്കൊടികള്‍പോലും കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനായിരിക്കെ എന്തുകൊണ്ടില്ല?''(75: 3,4)

10. സൂര്യന്‍ വിളക്കുപോലെ സ്വയം പ്രകാശിക്കുന്നതും ചന്ദ്രന്‍ സൂര്യകിരണം തട്ടി പ്രകാശം പ്രതിബിംബിക്കുന്നതുമാണെന്ന് ലോകം മനസ്സിലാക്കിയത് അടുത്ത കാലത്താണ്. ഖുര്‍ആന്‍ ഇക്കാര്യം അസന്ദിഗ്ധമായി സൂചിപ്പിച്ചിട്ടുണ്ട്. "ഉപരിലോകത്ത് കോട്ടകളുണ്ടാക്കുകയും അതിലൊരു ദീപവും പ്രകാശിക്കുന്ന ചന്ദ്രനും സ്ഥാപിക്കുകയും ചെയ്തവനാരോ അവന്‍ മഹത്തായ അനുഗ്രഹമുടയവനത്രെ''(25:61).

ഈ ദീപം സൂര്യനാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു: "അവന്‍ പ്രകാശമായി ചന്ദ്രനെയും വിളക്കായി സൂര്യനെയും നിശ്ചയിച്ചു.''(71: 16)

11. മനുഷ്യജന്മത്തില്‍ പുരുഷബീജത്തിന് മാത്രമാണ് പങ്കെന്നായിരുന്നു പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ധാരണ. സ്ത്രീയുടെ ഗര്‍ഭാശയം കുഞ്ഞു വളരാനുള്ള ഇടം മാത്രമായാണ് ഗണിക്കപ്പെട്ടിരുന്നത്. സ്ത്രീയുടെ അണ്ഡത്തിന്റെ പങ്ക് തിരിച്ചറിഞ്ഞത് അതിനുശേഷം മാത്രമാണ്. ഖുര്‍ആന്‍ ജന്മത്തിലെ സ്ത്രീ-പുരുഷ പങ്കിനെ വ്യക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്: "മനുഷ്യരേ, നിശ്ചയമായും നാം നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു''(49:13). "കൂടിച്ചേര്‍ന്നുണ്ടാവുന്ന ഒരു ബീജത്തില്‍നിന്ന് നാം നിശ്ചയമായും മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു'' (76: 2).

12. കുഞ്ഞിന്റെ ലിംഗനിര്‍ണയം നിര്‍വഹിക്കുന്നത് പുരുഷബീജമാണെന്ന് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയെങ്കിലും ശാസ്ത്രലോകമിത് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. "സ്രവിക്കപ്പെടുന്ന ഒരു ബീജത്തില്‍നിന്ന് ആണ്‍-പെണ്‍ ഇണകളെ സൃഷ്ടിച്ചതും അവനാണ് ''(53: 45, 46).

ഒരു തുള്ളി ഇന്ദ്രിയത്തില്‍ അസംഖ്യം ബീജങ്ങളുണ്ടാവുമെങ്കിലും അവയിലൊന്നു മാത്രമാണ് ജനനത്തില്‍ പങ്കുചേരുന്നതെന്ന കാര്യവും ഖുര്‍ആനിവിടെ വ്യക്തമാക്കുന്നു. ജനിതകശാസ്ത്രം കണ്ടെത്തിയ നിരവധി വസ്തുതകള്‍ വിശുദ്ധ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതായി കാണാം. അത് സവിസ്തരമായ പഠനമര്‍ഹിക്കുന്നതായതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല.

13. "രണ്ട് സമുദ്രങ്ങളെ കൂട്ടിച്ചേര്‍ത്തതും അവന്‍തന്നെ. ഒന്ന് രുചികരമായ തെളിനീര്‍. മറ്റേത് ചവര്‍പ്പുറ്റ ഉപ്പുനീരും. രണ്ടിനുമിടയില്‍ ഒരു മറയുണ്ട്. അവ കൂടിക്കലരുന്നതിനെ വിലക്കുന്ന ഒരു തടസ്സം''(25:53).

പതിനാറാം നൂറ്റാണ്ടില്‍ തുര്‍ക്കി അമീറുല്‍ ബഹ്റ് സയ്യിദ് അലി റഈസ് രചിച്ച മിര്‍ആത്തുല്‍ മമാലിക് എന്ന ഗ്രന്ഥത്തില്‍, പേര്‍ഷ്യന്‍ ഗള്‍ഫിന്റെ അടിത്തട്ടില്‍ ഇത്തരം ജലാശയങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അത് കണ്ടെത്തിയതിനു തെളിവുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബഹ്റൈന്‍ തീരത്തുനിന്ന് മൂന്നര കിലോമീറ്റര്‍ ദൂരെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഉമ്മുസുവാലിയില്‍ വമ്പിച്ച ശുദ്ധജലശേഖരം ഉപ്പുവെള്ളത്തില്‍ കലരാതെ കണ്ടെത്തിയിരിക്കുന്നു. അങ്ങനെ നൂറ്റാണ്ടുകള്‍ക്കപ്പുറം ഖുര്‍ആന്‍ അറിയിച്ച കാര്യം കണ്ടെത്താന്‍ മനുഷ്യസമൂഹത്തിന് സാധിക്കുകയുണ്ടായി.

14. നൂഹ്നബിയുടെ കപ്പല്‍ ജൂദി പര്‍വതത്തിലാണ് ചെന്നുതങ്ങിയതെന്ന് ഖുര്‍ആന്‍ പറയുന്നു (11:44). ഇവമൃഹല ആലൃഹശ നോഹയുടെ നഷ്ടപ്പെട്ട പേടകം ( ഠവല ഘീ ടവശു ീള ചീമവ ) എന്ന ഗ്രന്ഥത്തില്‍ 1883-ല്‍ കിഴക്കന്‍ തുര്‍ക്കിയിലെ അറാറത്ത് പര്‍വതനിരകളിലെ ജൂദിമലയില്‍ 450 അടി നീളവും 150 അടി വീതിയും 50 അടി ഉയരവുമുള്ള കപ്പല്‍ കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. പര്യവേക്ഷണവേളയില്‍ കണ്ടെടുക്കപ്പെട്ട ഈ കപ്പല്‍ നോഹാ പ്രവാചകന്റേതാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.

നിരക്ഷരനായ ഒരാള്‍ക്കെന്നല്ല, ആറാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന എല്ലാ വിജ്ഞാനങ്ങളും ആര്‍ജിച്ച മഹാപണ്ഡിതനുപോലും ഇത്തരം കാര്യങ്ങള്‍ കണ്ടെത്താന്‍ ആവില്ലെന്ന് സത്യസന്ധതയുടെ നേരിയ അംശമുള്ള ഏവരും അംഗീകരിക്കും. ദൈവികമെന്ന് സ്വയം അവകാശപ്പെട്ട ഒരു ഗ്രന്ഥം അന്നെന്നല്ല, തുടര്‍ന്നുള്ള നിരവധി നൂറ്റാണ്ടുകളിലും മുഴു ലോകത്തിനും അജ്ഞാതമായിരുന്ന ഇത്തരം കാര്യങ്ങള്‍ തുറന്നുപ്രഖ്യാപിക്കുവാന്‍ ധൈര്യംകാണിക്കുകയും ഒന്നൊഴിയാതെ അവയൊക്കെയും സത്യമാണെന്ന് സ്ഥാപിതമാകുകയും ചെയ്തതുതന്നെ ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന് അനിഷേധ്യമായ തെളിവാണ്. സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഒരു ഗ്രന്ഥം ശാസ്ത്രവസ്തുതകള്‍ അനാവരണം ചെയ്യാന്‍ ധൈര്യപ്പെട്ടുവെന്നതും പില്‍ക്കാലത്തെ മനുഷ്യധിഷണയുടെ കണ്ടെത്തലുകളിലൊന്നുപോലും അവയ്ക്ക് വിരുദ്ധമായില്ലെന്നതും ആലോചിക്കുന്ന ആരെയും വിസ്മയഭരിതരാക്കാതിരിക്കില്ല.

മനനം ചെയ്യുകവഴി ദര്‍ശനങ്ങള്‍ ഉരുത്തിരിഞ്ഞു വന്നേക്കാം. ശാസ്ത്രസത്യങ്ങള്‍ കണ്ടെത്താനും കഴിഞ്ഞേക്കാം. എന്നാല്‍ ചരിത്രവസ്തുതകള്‍ കേവല ചിന്തയിലൂടെ ഉരുത്തിരിച്ചെടുക്കുക സാധ്യമല്ല. നിരക്ഷരനായ നബിതിരുമേനിയിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ ഗതകാല സമൂഹങ്ങളുടെ ചരിത്രം വിശദമായി വിശകലനം ചെയ്യുന്നു. അവയിലൊന്നുപോലും വസ്തുനിഷ്ഠമല്ലെന്ന് സ്ഥാപിക്കാന്‍ ഇസ്ലാമിന്റെ വിമര്‍ശകര്‍ക്ക് ഇന്നോളം സാധിച്ചിട്ടില്ല. എന്നല്ല; അവയൊക്കെ തീര്‍ത്തും സത്യനിഷ്ഠമാണെന്ന് ലഭ്യമായ രേഖകളും പ്രമാണങ്ങളും തെളിയിക്കുകയും ചെയ്യുന്നു.

ദൈവിക ഗ്രന്ഥമെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ ഭാവിയെ സംബന്ധിച്ച് നിരവധി പ്രവചനങ്ങള്‍ നടത്താന്‍ ധൈര്യപ്പെട്ടുവെന്നതും അവയൊക്കെയും സത്യമായി പുലര്‍ന്നുവെന്നതും അതിന്റെ അമാനുഷികതക്ക് മതിയായ തെളിവാണ്.

ടോള്‍സ്റോയി, വിക്ടര്‍ യൂഗോ, മാക്സിം ഗോര്‍ക്കി, ഷേയ്ക്സ്പിയര്‍, ഗോയ്ഥെ, ഷെല്ലി, മില്‍ട്ടന്‍ തുടങ്ങി കാലം നിരവധി സാഹിത്യകാരന്മാരെ കാണുകയും, അവരുടെ രചനകളുമായി പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നൂറ് വര്‍ഷം പിന്നിടുമ്പോഴേക്കും ലോകത്തിലെ ഏത് മഹദ്ഗ്രന്ഥത്തിലെയും പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും കാലഹരണപ്പെടുകയും പ്രയോഗത്തിലില്ലാതാവുകയും ചെയ്യുന്നു.

യേശുവിന്റെ ഭാഷയായ അരാമിക്കില്‍ ലോകത്തെവിടെയും ഇന്ന് ബൈബിളില്ല. സുവിശേഷങ്ങള്‍ രചിക്കപ്പെട്ട ഭാഷയിലും ശൈലിയിലും അവ നിലനില്‍ക്കുന്നുമില്ല. ഉള്ളവ വിവര്‍ത്തനങ്ങളായതിനാല്‍ അവയുടെ ഭാഷയും ശൈലിയും നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വേദഭാഷയും ഇന്ന് ജീവല്‍ഭാഷയോ പ്രയോഗത്തിലുള്ളതോ അല്ല.

എന്നാല്‍ പതിനാലു നൂറ്റാണ്ടു പിന്നിട്ടശേഷവും ഖുര്‍ആന്റെ ഭാഷയും ശൈലിയും പ്രയോഗങ്ങളും ഇന്നും അറബിയിലെ ഏറ്റം മികച്ചവയും അതുല്യവും അനനുകരണീയവുമായി നിലകൊള്ളുന്നു. അറബി ഭാഷ അറിയുന്ന ആരെയും അത് അത്യധികം ആകര്‍ഷിക്കുന്നു. ആര്‍ക്കും അതിന്റെ ആശയം അനായാസം മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇവ്വിധം നിത്യനൂതനമായ ഒരു ഗ്രന്ഥവും ലോകത്ത് എവിടെയും ഒരു ഭാഷയിലും കണ്ടെത്താനാവില്ല.

എന്നാല്‍ ഇത്തരം ഏതൊരു വിവരണത്തേക്കാളുമേറെ ഖുര്‍ആന്റെ ദൈവികത ബോധ്യമാവാന്‍ സഹായകമാവുക അതിന്റെ പഠനവും പാരായണവുമത്രെ.

"ഖുര്‍ആന്‍ ദൈവികമെന്നതിന് താങ്കളുദ്ധരിച്ച മുഴുവന്‍ തെളിവുകളും ഖുര്‍ആനില്‍നിന്നുള്ളവയാണല്ലോ. ഇതെങ്ങനെയാണ് സ്വീകാര്യമാവുക?''

സ്വര്‍ണവള സ്വര്‍ണനിര്‍മിതമാണെന്നതിനു തെളിവു ആ വളതന്നെയാണ്. മാവ് മാവാണെന്നതിനു തെളിവു ആ വൃക്ഷം തന്നെയാണല്ലോ. 'യുദ്ധവും സമാധാനവും' ടോള്‍സ്റോയിയുടേതാണെന്നതിന്നും 'വിശ്വചരിത്രാവലോകം' നെഹ്റുവിന്റെതാണെന്നതിന്നും പ്രസ്തുത ഗ്രന്ഥങ്ങളാണ് ഏറ്റവും പ്രബലവും സ്വീകാര്യവുമായ തെളിവ്. അവ്വിധം തന്നെ ഖുര്‍ആന്‍ ദൈവികമാണെന്നതിന്ന് ഏറ്റം ശക്തവും അനിഷേധ്യവുമായ തെളിവ് ആ ഗ്രന്ഥം തന്നെയാണ്.

2010 ജനുവരി 17, ഞായറാഴ്‌ച

യുക്തിവാതികളും ഇസ്ലാമും





മനുഷ്യന്റെ ജീവിതവ്യവസ്ഥ മനുഷ്യനല്ലേ നിര്‍മിക്കേണ്ടത്?
"എന്തിനെക്കുറിച്ച് പറയുമ്പോഴും പരലോകത്തെപ്പറ്റി സംസാരിക്കുന്ന മതത്തിന് എങ്ങനെയാണ് ഭൂമിയില്‍ നീതിയും നന്മയും സ്ഥാപിക്കാന്‍ സാധിക്കുക? ഇവിടെ ജീവിക്കുന്ന മനുഷ്യന്റെ കാര്യം നോക്കേണ്ടത് അവന്‍ തന്നെയല്ലേ?''





ഇത് ചില മൌലിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. സത്യം, അസത്യം, നീതി, അനീതി, ന്യായം, അന്യായം, ക്രമം, അക്രമം, നന്മ, തിന്മ, ശരി, തെറ്റ്, ധര്‍മം, അധര്‍മം പോലുള്ളവ എന്താണ്? ആരാണ് അവ നിശ്ചയിക്കേണ്ടത്? മനുഷ്യരാണോ? ആണെങ്കില്‍ അവരിലാരാണ്? ഓരോരുത്തരുമാണോ? എങ്കില്‍ അറുനൂറു കോടി മനുഷ്യരുടേതും വ്യത്യസ്തങ്ങളും പരസ്പര വിരുദ്ധങ്ങളുമാവില്ലേ? ഓരോരുത്തരും തങ്ങള്‍ക്കു തോന്നിയ പോലെ താന്തോന്നികളായി ജീവിക്കണമെന്നല്ലേ അതിനര്‍ഥം? സമൂഹമാണോ അത് തീരുമാനിക്കേണ്ടത്? എങ്കില്‍ സമൂഹത്തില്‍ ആരാണ്? ഭൂരിപക്ഷമാണോ? അങ്ങനെയെങ്കില്‍ ഭൂരിപക്ഷം മതവിശ്വാസികളായതിനാല്‍ അവരല്ലേ അത് നിശ്ചയിക്കേണ്ടത്? അഥവാ, മഹാഭൂരിപക്ഷം അന്ധവിശ്വാസികളാണെങ്കില്‍ അവരും? ഭരണാധികാരികളാണോ തീരുമാനിക്കേണ്ടത്? എങ്കില്‍ ഏകാധിപത്യ, സര്‍വാധിപത്യ, സ്വേഛാധിപത്യ, രാജാധിപത്യ വ്യവസ്ഥയില്‍ അധികാരം കൈയാളുന്നവരുടെ ഇഛകളും താല്‍പര്യങ്ങളുമല്ലേ സത്യത്തിന്റെയും നീതിയുടെയും രൂപമണിയുക? ജനാധിപത്യ ഭരണകൂടമാണെങ്കില്‍ ഭൂരിപക്ഷത്തിന്റെ പ്രതിനിധികളുടെ താല്‍പര്യവും മുതലാളിത്ത വ്യവസ്ഥയിലെ സത്യവും നീതിയും ന്യായവും നന്മയും തന്നെയായിരിക്കുമോ സോഷ്യലിസ്റ് വ്യവസ്ഥയിലേതും?
ഭൌതിക ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും പറയുന്നപോലെ സാമൂഹിക സാഹചര്യങ്ങളുടെയും സാമ്പത്തിക ഘടനയുടെയും സൃഷ്ടിയാണ് മൂല്യങ്ങളെങ്കില്‍ ആ വിധമുള്ള മൂല്യങ്ങള്‍ എന്തുതന്നെയായാലും അവ അംഗീകരിക്കാന്‍ ഏവരും ബാധ്യസ്ഥരാവുകയില്ലേ? സാമൂഹികാവസ്ഥയുടെയും സാമ്പത്തിക വ്യവസ്ഥയുടെയും അനിവാര്യതയായി വന്നുചേരുന്നവ എന്തൊക്കെയായാലും അവയെ സഹിക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന് വരില്ലേ? പിന്നെ അവയ്ക്കെതിരെ പരാതി പറയുന്നതില്‍ അര്‍ഥമുണ്േടാ?
മൂല്യങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം മനുഷ്യന്നാണെന്ന് അംഗീകരിക്കുകയാണെങ്കില്‍ അതില്‍ വൈയക്തികവും കുടുംബപരവും ജാതീയവും ദേശീയവും പ്രാദേശികവും മറ്റുമായ താല്‍പര്യങ്ങള്‍ പ്രകടമാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതിനാല്‍ എല്ലാ കാലത്തെയും പ്രദേശത്തെയും മുഴുവന്‍ മനുഷ്യരെയും ഒരുപോലെ കാണാന്‍ കഴിയുന്ന എല്ലാവരുടെയും സ്രഷ്ടാവായ ദൈവത്തിനു മാത്രമേ യഥാര്‍ഥമായ നീതിയും അനീതിയും നന്മയും തിന്മയും തെറ്റും ശരിയും ധര്‍മവും അധര്‍മവും ന്യായവും അന്യായവും നിശ്ചയിക്കാന്‍ സാധിക്കുകയുള്ളൂ. ഇസ്ലാം മനുഷ്യരാശിയുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന ദൈവപ്രോക്തമായ മൂല്യങ്ങള്‍ എല്ലാവരോടും ഒരേപോലെ നീതി ചെയ്യുന്ന സാര്‍വജനീനവും കാലാതീതവുമാവാനുള്ള കാരണവും അതുതന്നെ.
പിന്നെ, ഭൂമിയില്‍ ആര്‍ എത്ര ശ്രമിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കുക സാധ്യമല്ലാത്തതിനാലാണ് അത് സാധ്യമാവുന്ന പരലോകം അനിവാര്യമാകുന്നത്. ഒരാളെ വധിച്ചാല്‍ നീതി നടത്തുമ്പോള്‍ പരമാവധി സാധ്യമാവുക കൊലയാളിയെ വധിക്കലാണല്ലോ. അങ്ങനെ ഘാതകന്റെ കഥ കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ടവന്റെ വിധവയ്ക്ക് ഭര്‍ത്താവിനെയും അനാഥരാവുന്ന മക്കള്‍ക്ക് പിതാവിനെയും തിരിച്ചുകിട്ടുകയില്ലല്ലോ. വധിക്കപ്പെട്ടവന്‍ ഇരുപതുകാരിയുടെ ഭര്‍ത്താവും നാലു മക്കളുടെ പിതാവും കൊലയാളി മുപ്പത്തഞ്ചുകാരിയുടെ ഭര്‍ത്താവും രണ്ടു മക്കളുള്ളവനുമാണെങ്കില്‍ ഇരുപതുകാരി, വിധവയും നാലു മക്കള്‍ അനാഥരുമാകുന്നതിനുപകരം മുപ്പത്തഞ്ചുകാരി വിധവയും രണ്ടു മക്കള്‍ അനാഥരുമാകുന്നത് ഒരിക്കലും നീതിയാവുകയില്ല. അതിനാല്‍ ഭൂമിയിലെ ശിക്ഷാ നിയമങ്ങള്‍ ഇവിടെ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമാണ്. നിഷ്കൃഷ്ടവും കണിശവുമായ നീതി ഇവിടെ സാധ്യമല്ല. അത് മരണശേഷം മറുലോകത്താണ്.
ഇവിടെ മന്ദബുദ്ധികളും പ്രതിഭാശാലികളും രോഗികളും ആരോഗ്യവാന്മാരും വികലാംഗരും പൂര്‍ണകായരും ശക്തരും ദുര്‍ബലരും പണക്കാരും പാവങ്ങളുമെല്ലാമുണ്ട്. മരണത്തോടെ ജീവിതം അവസാനിക്കുമെങ്കില്‍ ഈ ഘടന തീര്‍ത്തും അനീതിപരവും അതിക്രമവും അന്യായവുമത്രെ. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട കഴിവും സാധ്യതയുമനുസരിച്ച് ബാധ്യതകള്‍ നിശ്ചയിക്കപ്പെടുകയും അവയുടെ പൂര്‍ത്തീകരണ- ലംഘനമനുസരിച്ച് മരണശേഷം രക്ഷാ-ശിക്ഷകളനുഭവിക്കുകയുമാണെങ്കില്‍ മാത്രമേ ഇത് നീതിയും ന്യായവുമാവുകയുള്ളൂ. ദൈവം മരണാനന്തര ജീവിതവും ഇവിടത്തെ കര്‍മമനുസരിച്ച് അവിടെ രക്ഷാശിക്ഷകളും നിശ്ചയിക്കാനുള്ള കാരണവും അതുതന്നെ.
ഹ്രസ്വജീവിതത്തിന് ശാശ്വത രക്ഷാശിക്ഷകളോ?
"ഇവിടത്തെ അറുപതോ എഴുപതോ കൊല്ലത്തെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശാശ്വതമായ രക്ഷയോ ശിക്ഷയോ നല്‍കുന്നത് നീതിയാണോ? ദൈവം തീരെ നീതിമാനല്ലെന്നല്ലേ ഇതു തന്നെ തെളിയിക്കുന്നത്?''
കര്‍മങ്ങളുടെ സമയവും അവയുടെ ഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരാളെ കൊല്ലാന്‍ ഏതാനും നിമിഷം മതി. അതിന്റെ ഫലമോ? അതിദീര്‍ഘവും അത്യന്തം ഗുരുതരവും. ഒരു ബോംബ് വര്‍ഷിക്കാന്‍ ഒരു നിമിഷം മതി. അതിന്റെ പ്രത്യാഘാതമോ? ലക്ഷങ്ങളെയോ കോടികളെയോ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നീണ്ടുനില്‍ക്കുംവിധം ബാധിക്കുന്നു. ഇന്റര്‍വ്യൂ വേളയിലെ ചോദ്യത്തിനും ഉത്തരത്തിനും നിമിഷങ്ങളേ ആവശ്യമുള്ളൂ. അതേസമയം അതിന്റെ ഫലം ജീവിതാവസാനം വരെ തുടരുന്നു. പരീക്ഷയുടെയും അതിന്റെ ഫലത്തിന്റെയും സ്ഥിതിയും ഇതുതന്നെ.
ഒരാളുടെ ജീവിതാന്ത്യത്തോടെ അയാളുടെ കര്‍മഫലങ്ങള്‍ ഭൂമിയില്‍തന്നെ തീരുകയില്ല. ഒരാള്‍ ഉന്നത വിദ്യാലയം സ്ഥാപിക്കുകയാണെങ്കില്‍ അതിന്റെ സദ്ഫലം ആ സ്ഥാപനം നിലനില്‍ക്കുവോളം തുടരുന്നു. അവിടെനിന്ന് പഠിക്കുന്നവര്‍ ആരൊക്കെയാണോ അവര്‍ക്കും അവരില്‍നിന്ന് പഠിക്കുന്നവര്‍ക്കും പിന്നീട് അവരില്‍നിന്ന് പഠിക്കുന്നവര്‍ക്കും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും പേര്‍ക്ക് ലഭിക്കുന്ന നന്മയുടെയും നേട്ടത്തിന്റെയും സദ്ഫലം വിദ്യാലയം സ്ഥാപിച്ച വ്യക്തിക്ക് ലഭിക്കുന്നു. ഒരു തിന്മ ആരെയെല്ലാം സ്വാധീനിക്കുന്നുവോ അവരുടെയും അവരിലൂടെ സ്വാധീനിക്കപ്പെടുന്നവരിലൂടെയും പിന്നീട് സ്വാധീനിക്കപ്പെട്ടവരാല്‍ സ്വാധീനിക്കപ്പെടുന്നവരുടെയുമെല്ലാം തിന്മകളുടെ ദുഷ്ഫലവും തുടക്കക്കാരനിലേക്ക് ചെന്നെത്തുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചത് ചുരുങ്ങിയ സമയംകൊണ്ടാണ്. അത് സൃഷ്ടിച്ച ദുരന്തമോ? ഇന്നും അവിരാമം തുടരുന്നു.
കാലദൈര്‍ഘ്യമോ ആയുസിന്റെ നീളമോ നല്ലവനെ കൊള്ളരുതാത്തവനോ നീചനെ ഉല്‍കൃഷ്ടനോ ആക്കുകയില്ല. അതിനാല്‍ കര്‍മങ്ങള്‍ക്കെടുക്കുന്ന സമയവും കര്‍മഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. മനുഷ്യന്‍ മരിച്ചാലും അവന്റെ കര്‍മഫലം അവിരാമം തുടരും. കര്‍മം നന്മയാണെങ്കില്‍ സദ്ഫലവും, തിന്മയാണെങ്കില്‍ ദുഷ്ഫലവും. അതുകൊണ്ടുതന്നെ ആരുടെ കര്‍മഫലവും അവരുടെ ജീവിതകാലത്ത് തിട്ടപ്പെടുത്തുക സാധ്യമല്ല. വിചാരണയും വിധിയും രക്ഷാശിക്ഷകളും ഭൂമിയില്‍വച്ച് സംഭവിക്കാതിരിക്കാനുള്ള കാരണവും അതുതന്നെ. അപ്പോള്‍ പരലോകത്തിലെ ശാശ്വതമായ രക്ഷാശിക്ഷകള്‍ക്ക് ഭൂമിയിലെ ജീവിതകാലം തന്നെ ധാരാളം.
പിന്നെ ദൈവനിശ്ചയവും അവന്റെ തീരുമാനങ്ങളുടെ യുക്തിയും ന്യായവും നീതിയുമൊക്കെ അവന്‍ വിശദീകരിച്ചുതരാതെ നമുക്ക് മനസ്സിലാകണമെങ്കില്‍ നാം ദൈവത്തെപ്പോലെയോ അവനേക്കാള്‍ കഴിവുറ്റവരോ ആകണമല്ലോ. സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തിന്റെ കര്‍മങ്ങള്‍ എന്തുകൊണ്ട് അങ്ങനെയായി എന്ന് അവന്‍ നല്‍കിയ അല്‍പജ്ഞാനവും യുക്തിയുംകൊണ്ട് നമുക്ക് മനസ്സിലാവണമെന്നില്ല. നമ്മുടെ വൈജ്ഞാനികരംഗം എത്രയൊക്കെ വളരുകയും വികസിക്കുകയും ചെയ്തിട്ടുണ്െടങ്കിലും അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും യുക്തിയും നല്‍കിയ ദൈവത്തിന്റെ അറിവിനെ അപേക്ഷിച്ച് അത് ഇന്നും തീര്‍ത്തും അഗണ്യമത്രെ. അതുപയോഗിച്ച് സ്രഷ്ടാവിന്റെ സൃഷ്ടിയിലെ ന്യായവും നീതിയും തേടുന്നത് നിരര്‍ഥകമാണ്. പ്രതിഭാശാലികളുടെ കര്‍മങ്ങളുടെ യുക്തിയും ന്യായവും സാമാന്യ ബുദ്ധികള്‍ക്ക് മനസ്സിലാവുകയില്ലല്ലോ; സാമാന്യബുദ്ധികളുടേത് മന്ദബുദ്ധികള്‍ക്കും.
അവയവദാനം: ഇസ്ലാമിക കാഴ്ചപ്പാട്
"ഇസ്ലാം അവയവ ദാനത്തെ അനുകൂലിക്കാതിരിക്കാന്‍ കാരണമെന്താണ്? ദൈവത്തിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തലായതിനാലാണോ?''
അവയവ ദാനത്തെ ഇസ്ലാം അനുകൂലിക്കുന്നില്ലെന്ന ധാരണ ശരിയല്ല. ജീവിച്ചിരിക്കെ വൃക്കപോലെ ഒന്നിലധികമുള്ളതും ഒന്നു ദാനം ചെയ്താലും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതുമായ അവയവം ദാനം ചെയ്യുന്നതിനെ ഇസ്ലാം ഒരു നിലക്കും വിലക്കുന്നില്ല. അപ്രകാരം തന്നെ മരണപ്പെട്ട ആളുടെ അവയവം ജീവിച്ചിരിക്കുന്നവര്‍ക്ക് ആവശ്യമായി വരികയാണെങ്കില്‍ അനന്തരാവകാശികളുടെ അനുവാദത്തോടെ മാറ്റിവയ്ക്കുന്നതിനെയും ഇസ്ലാം വിലക്കുന്നില്ല. രണ്ടും വൈദ്യശാസ്ത്രത്തിന്റെ നൂതന സിദ്ധികളെന്ന നിലയില്‍ അവയെ പഠനവിധേയമാക്കിയ ആധുനിക ഇസ്ലാമിക പണ്ഡിതന്മാര്‍ അനുകൂലിക്കുകയാണുണ്ടായത്. അവയവങ്ങള്‍ വില്‍ക്കുന്നതിനെയും അനന്തരാവകാശികളുടെ അനുവാദമില്ലാതെ മൃതശരീരത്തിലെ അവയവങ്ങളെടുക്കുന്നതിനെയുമാണ് ഇസ്ലാം വിലക്കുന്നത്. ഇസ്ലാമിനെപ്പോലെത്തന്നെ ആധുനിക ലോകത്തെ എല്ലാ രാജ്യത്തും ഇതു രണ്ടും നിയമവിരുദ്ധമാണ്.