2010 നവംബർ 10, ബുധനാഴ്‌ച

അപൂര്‍വ ജന്മം


സുരക്ഷയുടെയും ആഡംബരത്തിന്റെയും കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റിനെ വെല്ലാന്‍ മറ്റൊന്നില്ല. എയര്‍ഫോഴ്‌സ് വണ്‍ എന്ന പേരില്‍ ആകാശത്തൊരു വൈറ്റ്ഹൗസ് പറന്നുനടക്കുമ്പോള്‍ ഭൂമിയില്‍ ഈ ബീസ്റ്റ് മറ്റൊരു വൈറ്റ്ഹൗസാണ്.

ഈ ഒരു ജനുസില്‍ ജനറല്‍ മോട്ടോഴ്‌സ് ഒന്നിനെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ അതിന് ബീസ്റ്റ് എന്ന് ഓമനപ്പേരിടാനും മടികാണിച്ചില്ല. അമേരിക്കന്‍ പ്രസിഡന്റിനുവേണ്ടി അവരതിനെ മാറ്റിവെച്ചു. സുരക്ഷയുടെയും ആഡംബരത്തിന്റെയും കാര്യത്തില്‍ ഈ ബീസ്റ്റിനെ വെല്ലാന്‍ ഇതുവരെ ആരും അവതരിച്ചിട്ടില്ലതാനും. എയര്‍ഫോഴ്‌സ് വണ്‍ എന്ന പേരില്‍ ആകാശത്തൊരു വൈറ്റ്ഹൗസ് പറന്നുനടക്കുമ്പോള്‍ ഭൂമിയില്‍ ഈ ബീസ്റ്റ് മറ്റൊരു വൈറ്റ്ഹൗസാണ്.




അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ കാലുകുത്തുമ്പോള്‍ എയര്‍പോര്‍ട്ടിലെ ടാര്‍മാര്‍ക്കില്‍ ബീസ്റ്റുമുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റിനുവേണ്ടി ബീസ്റ്റിനെ സൃഷ്ടിക്കാന്‍ ജനറല്‍ മോട്ടോഴ്‌സ് വളരെക്കാലമെടുത്തു. ലിമോസെന്‍ എന്ന് വിളിപ്പേരുള്ള നീണ്ട ആഡംബരകാറുകളില്‍ സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ജനറല്‍ മോട്ടോഴ്‌സ് നല്‍കിയിരുന്നു. ജോര്‍ജ് ഡബ്ല്യു. ബുഷ് വരെ ഇത്തരത്തിലുള്ള കാറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ബരാക് ഒബാമ പ്രസിഡന്റായപ്പോഴാണ് 2009-ല്‍ ബീസ്റ്റിന് ജനറല്‍ മോട്ടോഴ്‌സ് ജന്മം നല്‍കിയത്. ഒരു കാറായല്ല ഇതിന്റെ ജനനമെന്നത് തന്നെ പ്രധാന പ്രത്യേകതയായി വാഴ്ത്താം. ജി.എമ്മിന്റെ വമ്പന്‍ ട്രക്കിന്റെ ചേസിസിലാണ് നിര്‍മാണം. മുന്‍ഭാഗം കാഡിലാക്കില്‍ നിന്നും കടമെടുത്തു. എഞ്ചിനും കാഡിലാക്കിന്റെത് തന്നെ. എന്നാല്‍, കരുത്ത് കൂട്ടി. പിന്നെ ഒന്നും ആരുടേയും കടമെടുത്തില്ല. ബീസ്റ്റിന്റെ മാത്രം സ്വകാര്യ സ്വത്തുക്കളായിരുന്നു ബാക്കിയെല്ലാം.പുറമെ നിന്നുനോക്കിയാല്‍ കാഡിലാക് ലിമോസെന്‍ എന്നേ തോന്നൂ. എന്നാല്‍, അകത്തും പുറത്തും പൂര്‍ണമായും മാറ്റങ്ങളാണ്. ഇത്രയും കരുത്തുള്ള ബോഡിയും ചില്ലുജാലകങ്ങളും ഇതുവരെ ജി.എം. നിര്‍മിച്ചിട്ടില്ല. ഒരു മിസൈലിനെ പോലും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ് ഇതിന്റെ ഉരുക്കുശരീരം.

സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും എഞ്ചിനെക്കുറിച്ചും ചോദിച്ചാല്‍ മൗനമാണ് കമ്പനിയുടെ ഉത്തരം. കാരണം ചോദിക്കരുത്, സഞ്ചരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റാണ് എന്നതുകൊണ്ടുമാത്രം. 2009-ലായിരുന്നു ബീസ്റ്റ് ഒബാമയുടെ കൂടെ ചേര്‍ന്നത്. പതിനെട്ടടി നീളവും അഞ്ചടി പത്തിഞ്ച് ഉയരവുമുള്ള ഒത്തശരീരം. മുഖം കാഡിലാക്കിന്റെ സ്ഥിരം സ്റ്റൈലില്‍ തന്നെ. വീതിയേറിയ ഗ്രില്ലുകളും നടുക്ക് ഐശ്വര്യമായി കാഡിലാക്കിന്റെ ലോഗോയും. എഞ്ചിന്‍ 6.5 ലിറ്റര്‍ ഡീസല്‍ . പതിനഞ്ച് സെക്കന്റ് മതി നൂറുകിലോമീറ്റര്‍ വേഗമെടുക്കാന്‍. മൈലേജ് ചോദിക്കരുത്; എന്നാലും ഇന്ത്യക്കാരനായതിനാല്‍ മനസ്സിലെങ്കിലും ഈ ചോദ്യം ഉയരും. ഒന്നരക്കിലോമീറ്റര്‍ ഓടാന്‍ നാല് ലിറ്റര്‍ ഡീസല്‍ വേണം. ഇനി ശരീരം. ഒരു ടാങ്കില്‍ നിന്നുള്ള വെടിയുണ്ടയോ, മിസൈലോ പ്രതിരോധിക്കാന്‍ ഉതകുന്ന കരുത്തുറ്റ ബോഡി. സ്റ്റീല്‍, അലൂമിനിയം, ടൈറ്റാനിയം, സിറാമിക് എന്നിവയുടെ മിശ്രിതമാണ് തൊലിക്കട്ടി ഉരുക്കിന്റെതാക്കി മാറ്റുന്നത്. എട്ട് ഇഞ്ച് കനമുള്ള വാതിലുകള്‍ക്ക് ബോയിങ് 757 ജെറ്റ് വിമാനത്തിന്റെ വാതിലിന്റെ ഭാരമായിരിക്കും. ഇനി ഇന്ധനടാങ്ക് തകര്‍ക്കാനാണ് ലക്ഷ്യമെങ്കില്‍ അതും നടക്കില്ല. കട്ടികൂടിയ ഇരുമ്പുപയോഗിച്ച് നിര്‍മിച്ച ഇന്ധനടാങ്കിന് തീപ്പിടിക്കുകയാണെങ്കില്‍ അത് കെടുത്താനായി പ്രത്യേക മിശ്രിതംതന്നെ ഉള്ളിലുണ്ട്. തീപ്പിടിച്ചാല്‍ ഫോഗിങ് മിശ്രിതം തീ കെടുത്തിക്കോളും. നേരിട്ട് മിസൈലോ വെടിയുണ്ടയോ തട്ടിയാല്‍ത്തന്നെ ഇന്ധനടാങ്ക് പൊട്ടിത്തെറിക്കില്ലത്രെ.




ഷാസിയിലുമുണ്ട്് മായാജാലം. അഞ്ച് ഇഞ്ച് കനമുള്ള സ്റ്റീല്‍ പ്ലേറ്റാണ് അടിയില്‍. കാറിന്റെ അടിയില്‍ ബോംബ് വെച്ചാലും അകത്തേക്ക് ഏശില്ല. ടയര്‍പൊട്ടിയാലും കാര്‍ വഴിയില്‍ കിടക്കില്ല. ടയറുകള്‍ക്കുള്ളിലെ സ്റ്റീല്‍ പ്ലേറ്റുകള്‍ ടയര്‍പൊട്ടിയാലും ഓടിക്കൊള്ളും.

അകത്ത് മറ്റൊരുലോകമാണ്. പിന്‍സീറ്റില്‍ പ്രസിഡന്റ് ഇരിക്കുന്ന സീറ്റിന് മുന്നില്‍ ലോകംമുഴുവന്‍ ഒരു വിരല്‍ത്തുമ്പില്‍ കിട്ടും. ലാപ്‌ടോപ്പ്, സാറ്റലൈറ്റ് ഫോണ്‍, വൈസ് പ്രസിഡന്റിനെയും പെന്റഗണിനെയും കിട്ടുന്ന ഡയറക്ട്‌ലൈന്‍ എന്നിവയൊക്കെ കൈയെത്തും ദൂരത്തുണ്ടാകും. പിന്നിലെ സീറ്റുകള്‍ക്കിടയിലെ ചില്ലുജാലകം താഴ്ത്താന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂ. ഡ്രൈവറുടെ സീറ്റിന് താഴെ നൈറ്റ് വിഷന്‍ ക്യാമറകള്‍, ഷോട്ട്ഗണ്ണുകള്‍, ടിയര്‍ഗ്യാസ് പീരങ്കികള്‍ എന്നിവയടക്കം ഒരു ചെറിയ യുദ്ധത്തിനുള്ള ആയുധങ്ങളുണ്ടാകും. ഇവയൊന്നും കൂടാതെ എന്തെങ്കിലുംഅത്യാഹിതം പിണഞ്ഞാല്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ അതേ ഗ്രൂപ്പിലുള്ള രക്തക്കുപ്പികളും പ്രത്യേകം തയ്യാറാക്കിയ ഫ്രീസറില്‍ റെഡിയായിരിക്കും.




ഡിക്കിയില്‍ ഓക്‌സിജന്‍ സിലിണ്ടറും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കുന്നു. ഡ്രൈവറുടെ ക്യാബിന്‍ മറ്റൊരു ലോകമാണ്. ഡാഷ്‌ബോര്‍ഡിലെ ജി.പി.എസ്. ട്രാക്കിങ് സിസ്റ്റമടക്കം ചെറിയൊരു കമ്യൂണിക്കേഷന്‍ സെന്ററാണ് ഈ ക്യാബിന്‍. ഡ്രൈവറുടെ ഭാഗത്തുള്ള ചില്ലുജനാല മൂന്ന് ഇഞ്ച് മാത്രമേ തുറക്കാന്‍ കഴിയൂ. ഡ്രൈവര്‍ക്ക് പുറത്തുള്ള സുരക്ഷാഭടന്‍മാരുമായി സംസാരിക്കുമ്പോള്‍ ചുണ്ടുകള്‍ മാത്രമേ പുറത്തുകാണൂ. ബാലിസ്റ്റിക്ഗ്ലാസു കൊണ്ട് നിര്‍മിച്ച ജനാലകള്‍ക്ക് അഞ്ച് ഇഞ്ചാണ് കനം. ഇതും മിസൈലടക്കമുള്ള ആയുധങ്ങള്‍ പ്രതിരോധിക്കാനുള്ള കരുത്തുണ്ട്. പിന്നെ ഡ്രൈവറും ഒപ്പമിരിക്കുന്ന സുരക്ഷാഭടനും പ്രത്യേക പരിശീലനം നേടിയവരായിരിക്കും. സി.ഐ.എ. പ്രത്യേക പരിശീലനം നല്‍കിയ ഇവര്‍ക്ക് എല്ലാവിധ ആയോധനമുറകളിലും പരിജ്ഞാനമുണ്ടായിരിക്കും. എന്തൊക്കെയായാലും ഈ അപൂര്‍വ ജനുസിനെ ഇന്ത്യക്കാര്‍ക്ക് കാണണമെങ്കില്‍ കുറഞ്ഞത് പതിനഞ്ച് അടി ദൂരെ നില്‍ക്കേണ്ടിവരുമെന്ന് മാത്രം.