2010 ജനുവരി 15, വെള്ളിയാഴ്‌ച

തെറ്റിദ്ധരിക്കപെട്ട ജിഹാധ്

യുദ്ധവും ജിഹാദും
ഇസ്ലാമിക സാങ്കേതികപദമായ 'ജിഹാദി'ന്റെ അര്‍ഥവും വിവക്ഷയും എന്ത് ?






ഇസ്ലാംമതത്തിലെ ഉദാത്തമായ പരികല്‍പനകളിലൊന്നാണ് ജിഹാദ്. വിശ്വാസി തനിക്കുള്ളതെന്തിനേക്കാളും - സ്വന്തം ജീവനേക്കാള്‍ വരെ -വിശ്വാസതാല്‍പര്യങ്ങള്‍ക്കു പ്രാധാന്യം കല്‍പിക്കുകയും അതിന്റെ സംരക്ഷണത്തിനായി കഠിനാധ്വാനത്തിലേര്‍പ്പെടുകയും ചെയ്യുക. അങ്ങനെ ഏര്‍പ്പെടുന്നവന്‍ 'മുജാഹിദ്' എന്ന് വിളിക്കപ്പെടുന്നു. തന്നേക്കാള്‍ വലുതായി തന്റെ ആദര്‍ശത്തെയും അതിന്റെ സാക്ഷാത്കാരത്തെയും കാണുന്നവര്‍ക്കേ മുജാഹിദുകളാവാന്‍ കഴിയൂ. ഇസ്ലാമിന്റെ സാങ്കേതികഭാഷയില്‍ ജിഹാദ് നിര്‍വചിക്കപ്പെടുന്നതിങ്ങനെയാണ്: 'മതാദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നചുറ്റുപാടില്‍ പ്രചരിപ്പിക്കുന്നതിനും അതിനെതിരെ തിനും സ്വന്തം ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ നേരിടുന്നതിനും കഴിവിന്റെ പരമാവധി പരിശ്രമിക്കുക'.
ഈ പരിശ്രമമാണ് ഇസ്ലാംമതത്തിന്റെ തനിമയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതും അതിന്റെ പ്രബോധനനൈരന്തര്യം ഉറപ്പുവരുത്തുന്നതും. അതിനാല്‍ ജിഹാദ് വിശ്വാസികളുടെ സുപ്രധാനമായ സാമൂഹികബാധ്യതയായി എണ്ണപ്പെട്ടിരിക്കുന്നു. ജിഹാദ് പ്രസക്തമായ സന്ദര്‍ഭത്തില്‍ അതിനു നേതൃത്വം കൊടുക്കാന്‍ പ്രാപ്തമായ സമൂഹം ഇല്ലെങ്കില്‍ അത് ആ പ്രസക്തി ബോധ്യപ്പെടുന്ന വ്യക്തികളുടെ ബാധ്യതയായിത്തീരുന്നു. ഉദാഹരണമായി സമൂഹത്തില്‍ മതാദര്‍ശത്തിനു വിരുദ്ധമായ ഒരു അനാചാരം പ്രചരിക്കുന്നു. അതു തടയേണ്ടത് സമൂഹനേതൃത്വത്തിന്റെ കടമയാണ്. സമൂഹം എന്തോ കാരണത്താല്‍ ആ കടമ ഏറ്റെടുക്കുന്നില്ല. എങ്കില്‍ ഈ അനാചാരത്തെപ്പറ്റി ബോധവാനാകുന്ന ഏതു വിശ്വാസിയും അത് തടയുന്നതിന് തന്നാലാകുന്ന പ്രവര്‍ത്തനം നടത്താന്‍ ബാധ്യസ്ഥനാകുന്നു. അപ്പോള്‍ ജിഹാദ് അയാളുടെ വ്യക്തിപരമായ ബാധ്യതയായിത്തീരുകയാണ്. ഇങ്ങനെ നോക്കിയാല്‍ മുസ്ലിംസമൂഹത്തിനകത്തെ ഒരു സ്വയം പ്രതിരോധശക്തിയാണ് ജിഹാദ്സങ്കല്‍പം. ഇസ്ലാമികചരിത്രം പരിശോധിച്ചുനോക്കിയാല്‍ ഈ സ്വയം പ്രതിരോധശക്തി എല്ലാകാലത്തും ദുര്‍ബലമായ രൂപത്തിലെങ്കിലും പ്രവര്‍ത്തിച്ചുപോന്നിട്ടുണ്ട്. ഇന്നും പ്രവര്‍ത്തിച്ചുവരുന്നു. മറ്റു പല മതങ്ങളും ആദര്‍ശപ്രസ്ഥാനങ്ങളും കാലാന്തരത്തില്‍ അവയുടെ മൌലികസിദ്ധാന്തങ്ങളില്‍നിന്ന് ബഹുദൂരം അകന്നുപോയപ്പോള്‍ ഇസ്ലാംമതവും അതിന്റെ പ്രമാണങ്ങളും കര്‍മവ്യവസ്ഥയുമെല്ലാം അവയുടെ ആദിവിശുദ്ധിയിലും മൌലികമായ തനിമയിലും നില്‍ക്കുന്നതിന്റെ രഹസ്യം ജിഹാദ് എന്ന ഈ പ്രതിരോധശക്തിയാണ്.
ഇസ്ലാമിക സാങ്കേതികപദങ്ങളില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദവുമാകുന്നു 'ജിഹാദ്'. ഇസ്ലാംമതം സ്വീകരിക്കാന്‍ കൂട്ടാക്കാത്ത അവിശ്വാസികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനും അതിനു വിസമ്മതിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി നടത്തപ്പെടുന്ന യുദ്ധമാണ് 'ജിഹാദ്' എന്ന ഒരു ധാരണ എങ്ങനെയോ മുസ്ലിംകളല്ലാത്തവരില്‍ പ്രചരിച്ചിരിക്കുന്നു. ഇതാണ് ജിഹാദെങ്കില്‍, ഈ ജിഹാദ് മുസ്ലിംസമുദായത്തിന്റെയും വ്യക്തിയുടെയും ബാധ്യതയെങ്കില്‍ അത് ഹിംസാത്മകമായ അസഹിഷ്ണുതയും അക്രമാസക്തമായ ഫാഷിസവുമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരം മതവിശ്വാസം പുലര്‍ത്തുന്ന ജനതയെ ആധുനികസമൂഹത്തിന്- ബഹുമത സെക്യുലര്‍ സമൂഹത്തിന് വിശേഷിച്ചും- ഉള്‍ക്കൊള്ളാനാവില്ല എന്ന മുറവിളിയുയരുകയും ചെയ്യുന്നു.
എന്നാല്‍, ഇത്തരമൊരു ജിഹാദില്‍ മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. വിശുദ്ധഖുര്‍ആനോ പ്രവാചകചര്യയോ ഇങ്ങനെയൊരു ജിഹാദ് അനുശാസിച്ചിട്ടുമില്ല. ജിഹാദിന് വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ഥം കല്‍പിക്കപ്പെടുന്നുണ്ട്. ഈ അര്‍ഥകല്‍പന തന്നെപിന്നീട് ആരോപിക്കപ്പെട്ടതാണ്. ജിഹാദിന്റെ മൌലികമായ അര്‍ഥത്തില്‍ യുദ്ധം ഉള്‍പ്പെടുന്നില്ല എന്നതാണ് വാസ്തവം.
ജ-ഹ-ദ- എന്നീ ധാതുക്കളില്‍നിന്നുരുത്തിരിഞ്ഞ രണ്ടു മൂലപദങ്ങളാണ് 'ജഹ്ദും' ജുഹ്ദും'. ക്ളേശം, കഠിനാധ്വാനം, ദൃഢത, അധ്വാനശേഷി എന്നിങ്ങനെയാണിവയുടെ മൌലികമായ അര്‍ഥം. ദൃഢമായ പ്രതിജ്ഞ എന്ന അര്‍ഥത്തില്‍ 'ജഹ്ദ ഐമാന്‍' എന്നും അവരുടെ അധ്വാനശേഷി എന്ന അര്‍ഥത്തില്‍ 'ജുഹ്ദഹും' എന്നും ഖുര്‍ആന്‍ തന്നെ പ്രയോഗിച്ചിട്ടുണ്ട്. ഈ മൂലപദങ്ങളില്‍നിന്നുത്ഭവിച്ച നിരവധി പദങ്ങളില്‍പെട്ടതാണ് ജിഹാദ്, മുജാഹിദ്, മുജാഹദഃ, ഇജ്തിഹാദ് എന്നിവ. ജിഹാദ് എന്നാല്‍ പരമാവധി പരിശ്രമം. ആ വിധം പരിശ്രമിക്കുന്നവനാണ് മുജാഹിദ്. ക്ളേശം സഹിക്കുകയാണ് മുജാഹദഃ. കഠിനമായ ആത്മസാധനയിലൂടെ മനസ്സിന്റെയും ശരീരത്തിന്റെയും തേട്ടങ്ങളെ ആദര്‍ശോചിതമായി പാകപ്പെടുത്തുന്നതിന് മുജാഹദത്തുന്നഫ്സ് എന്ന് പറയുന്നു. ബൌദ്ധികമായ പരിശ്രമങ്ങള്‍, അഥവാ ഗവേഷണപ്രവര്‍ത്തനമാണ് ഇജ്തിഹാദ്. ശ്രമകരമായ പഠന-മനനങ്ങളിലൂടെ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും കാലോചിതമായ പുതിയ പുതിയ തത്ത്വങ്ങളും നിയമങ്ങളും കണ്െടത്തുന്ന പ്രവര്‍ത്തനമെന്നാണ് ഇസ്ലാമിന്റെ സാങ്കേതികഭാഷയില്‍ ഇജ്തിഹാദിന്റെ അര്‍ഥം. ജുഹ്ദ്, ജഹ്ദ് എന്നീ പദങ്ങളില്‍നിന്നുത്ഭവിച്ച വ്യത്യസ്ത പദരൂപങ്ങളില്‍ ജിഹാദ് അടക്കമുള്ള ഒരു പദത്തിന്റെയും അര്‍ഥത്തില്‍ യുദ്ധം അടിസ്ഥാനാശയമാകുന്നില്ല എന്ന് ഈ വിശകലനത്തില്‍നിന്ന് വ്യക്തമാകുന്നു. അധ്വാനം, പരിശ്രമം എന്നീ പദങ്ങളുടെ അര്‍ഥങ്ങളില്‍ എത്രത്തോളം യുദ്ധധ്വനിയുണ്േടാ അത്രത്തോളമേ ജിഹാദിലും യുദ്ധധ്വനിയുള്ളൂ.
പ്രാഗ് ഇസ്ലാമിക അറബിസാഹിത്യത്തിന്റെ ഏറ്റവും പുഷ്കലമായ ഭാഗമാണ് 'ഹമാസഃ' എന്നറിയപ്പെടുന്ന യുദ്ധഗാഥകള്‍. ആയിരക്കണക്കില്‍ യുദ്ധഗാഥകളില്‍ എവിടെയും യുദ്ധത്തെ സൂചിപ്പിക്കാന്‍ 'ജിഹാദ്' എന്ന പദം ഉപയോഗിച്ചതായി കാണുകയില്ല. ഖിതാല്‍, ഹര്‍ബ്, ഗാറഃ, ഗസവഃ, കര്‍റഃ തുടങ്ങിയ മറ്റ് യുദ്ധസൂചകപദങ്ങളെല്ലാം നിര്‍ലോഭം ഉപയോഗിച്ചിട്ടുമുണ്ട്. ജിഹാദിന് യുദ്ധമെന്നോ ഹിംസയെന്നോ അര്‍ഥമില്ലാത്തതുകൊണ്ടുതന്നെയാണ് പൌരാണിക കവികള്‍ ആ പദം യുദ്ധത്തെ കുറിക്കാന്‍ ഉപയോഗിക്കാതിരുന്നത്.
ത്യാഗപൂര്‍ണമായ അധ്വാനപരിശ്രമം എന്ന അര്‍ഥത്തില്‍ തന്നെയാണ് വിശുദ്ധഖുര്‍ആന്‍ വിശ്വാസികളോട് ജിഹാദ് ആഹ്വാനം ചെയ്തിട്ടുള്ളത്. മുസ്ലിംകള്‍ക്ക് യുദ്ധം ചെയ്യാന്‍ അനുവാദം ലഭിച്ചത് പ്രവാചകന്‍ മദീനയില്‍ ചെന്ന ശേഷം, മദീനയെ ആക്രമിക്കാന്‍ ഖുറൈശികള്‍ വട്ടം കൂട്ടിയ സാഹചര്യത്തിലാണ് എന്ന കാര്യം അവിതര്‍ക്കിതമാണല്ലോ. മക്കയിലായിരുന്നപ്പോള്‍ ഖുറൈശികളുടെ മര്‍ദനപീഡനങ്ങളാല്‍ പൊറുതിമുട്ടിയ പ്രവാചകശിഷ്യന്മാര്‍ തിരിച്ചടിക്കാന്‍ അനുമതി തേടിയപ്പോഴൊക്കെ അവരോട് സഹനമവലംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അക്കാലത്തും ഖുര്‍ആന്‍ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നതായി കാണാം. ഉദാഹരണമായി പ്രവാചകന്റെ മദീന ഹിജ്റക്കു മുമ്പ് മക്കയില്‍ അവതരിച്ച സൂറഃ അല്‍ഫുര്‍ഖാന്‍ 52-ാം സൂക്തത്തില്‍ ഇങ്ങനെ കാണാം: വജാഹിദ്ഹും ബിഹി ജിഹാദന്‍ കബീറന്‍ (സത്യനിഷേധികളോട് നീ ഖുര്‍ആന്‍കൊണ്ട് വലിയ ജിഹാദ് ചെയ്യുക). എതിര്‍പ്പുകള്‍ വകവെക്കാതെ നിഷേധികള്‍ക്കിടയില്‍ ഖുര്‍ആനികാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും സ്വജീവിതത്തില്‍ സാക്ഷാത്കരിക്കുകയും ചെയ്യുന്നതിനെയാണ് ഇവിടെ ജിഹാദന്‍ കബീറന്‍ - വലിയ ജിഹാദ്- എന്ന് വ്യവഹരിച്ചിരിക്കുന്നത്.
യുദ്ധം-ഖിതാല്‍- സംബന്ധിച്ച ചര്‍ച്ചകളില്‍ ഖുര്‍ആന്‍ ആയുധസജ്ജീകരണങ്ങളെയും ആയുധപ്രയോഗത്തെയും പരാമര്‍ശിക്കുന്നതു കാണാം. എന്നാല്‍ ജിഹാദ് സംബന്ധിച്ച വചനങ്ങളില്‍ ഈ പരാമര്‍ശങ്ങള്‍ കാണുകയില്ല. ജിഹാദിന്റെ ഉപാധികളായി ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് ജീവനും ധനവുമാണ് ജാഹിദൂ ബി അംവാലികും വഅന്‍ഫുസികും - സ്വജീവന്‍ കൊണ്ടും ധനംകൊണ്ടും ജിഹാദ് ചെയ്യുവിന്‍- എന്ന്. വിശ്വാസസംരക്ഷണാര്‍ഥം ശാരീരികവും മാനസികവും സാമ്പത്തികവുമായ താല്‍പര്യങ്ങളെ അവഗണിച്ചുകൊണ്ട് പരിശ്രമിക്കുക, ജീവനും ധനവുമെല്ലാം അതിനു വേണ്ടി ബലികഴിക്കുക എന്നാണതിന്റെ ആശയം. അതായത് ത്യാഗവും കഠിനാധ്വാനവും പീഡാനുഭവവുമാണ് ജിഹാദിന്റെ കാതല്‍. ആദര്‍ശസംരക്ഷണയത്നത്തില്‍ ആദര്‍ശത്തെ സായുധമായി ആക്രമിക്കുന്നവരെ സായുധമായി ചെറുത്തുതോല്‍പിക്കലും ഉള്‍പ്പെടും. ഈ അര്‍ഥത്തിലുള്ള യുദ്ധം തീര്‍ച്ചയായും ജിഹാദില്‍ പെടുന്നു. പക്ഷേ, അതുകൊണ്ട് ജിഹാദ് യുദ്ധമാണ് എന്നു വരുന്നില്ല. ഇസ്ലാമികപ്രബോധനം, ഇസ്ലാമികപ്രവര്‍ത്തനം, ഇസ്ലാമികപ്രസ്ഥാനം എന്നീ വാക്കുകള്‍ സാധാരണഗതിയില്‍ യുദ്ധം എന്ന ആശയത്തില്‍നിന്ന് വളരെ അകലെയാണല്ലോ. എങ്കിലും ചില സാഹചര്യങ്ങളില്‍ അവയും സായുധപ്രവര്‍ത്തനത്തിന്റെ രൂപം സ്വീകരിക്കാം. അത്തരം സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് ഇസ്ലാമികപ്രബോധനമെന്നാല്‍ യുദ്ധമാണ് എന്ന് പറയാനൊക്കുകയില്ല. പ്രവര്‍ത്തനത്തെയും പ്രബോധനത്തെയും യുദ്ധത്തിന്റെ പര്യായമാക്കുന്നതുപോലെത്തന്നെയാണ് ജിഹാദിനെയും യുദ്ധത്തിന്റെ പര്യായമാക്കുന്നത്.
'ജിഹാദ്' എന്നാല്‍ വിശ്വാസത്തെ സംരക്ഷിക്കാനും സാക്ഷാത്കരിക്കാനുമുള്ള ത്യാഗനിര്‍ഭരമായ പ്രയത്നമാണ്. ഈ ലക്ഷ്യത്തിലേക്കുള്ള ഏതു മാര്‍ഗവും ജിഹാദിന്റെ രൂപമാണ്. അത് ചിലപ്പോള്‍ പഠന-മനനങ്ങളാവാം. ചിലപ്പോള്‍ പ്രഭാഷണമാവാം. സംവാദമാവാം, പ്രബന്ധമാവാം, ധനവ്യയമാവാം, സമാധാനപരമായ പ്രതിഷേധമാവാം, പ്രക്ഷോഭമാവാം. ചിലപ്പോള്‍ സ്വന്തം താല്‍പര്യങ്ങളോടും അഭിരുചികളോടുമുള്ള സമരമാവാം. ചിലപ്പോള്‍ യുദ്ധവും സായുധവിപ്ളവവുമാവാം. ഏറ്റവും വലിയ ജിഹാദ് (ജിഹാദുല്‍ അക്ബര്‍) ആയി പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുള്ളത് വിശ്വാസി തന്നിലുള്ള ദുശ്ശീലങ്ങളില്‍നിന്നും ദുഷ്പ്രവണതകളില്‍നിന്നും ദുര്‍മോഹങ്ങളില്‍നിന്നും സ്വയം സംസ്കൃതനാവാന്‍ നടത്തുന്ന പ്രയത്നത്തെയാണ്. ഒരു യുദ്ധം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ പ്രവാചകന്‍ (സ) ശിഷ്യന്മാരോടു പറയുകയുണ്ടായി: "നാം ചെറിയ ജിഹാദില്‍നിന്ന് വലിയ ജിഹാദിലേക്ക് ( ജിഹാദുല്‍ അക്ബര്‍ ) മടങ്ങിയിരിക്കുകയാണ്''.
ആധുനിക മുസ്ലിംലോകത്ത് അരങ്ങേറുന്ന ഭീകരപ്രവര്‍ത്തനങ്ങളെല്ലാം ഇസ്ലാമിലെ ജിഹാദ്സങ്കല്‍പത്തിന്റെ കണക്കിലാണ് എഴുതപ്പെടുന്നത്. 'ജിഹാദ്' തെറ്റിദ്ധരിക്കപ്പെടാനുള്ള ഒരു കാരണമിതാണ്. പല തീവ്രവാദ-ഭീകരപ്രസ്ഥാനങ്ങളും ബഹുജനങ്ങളുടെ പിന്തുണ നേടാന്‍ വേണ്ടി തങ്ങളെ മുജാഹിദുകളായും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ജിഹാദായും പ്രചരിപ്പിക്കുന്നത് ഈ കണക്കുചേര്‍ക്കലിന് ന്യായീകരണമായിത്തീരുന്നുണ്ട്. എന്നാല്‍ ഇസ്ലാം ഭീകരപ്രവര്‍ത്തനം അനുവദിക്കുന്നില്ല. 'ഭൂമിയില്‍ നാശമുണ്ടാക്കുന്നവരായി വിഹരിക്കരുത്' എന്ന് വിശുദ്ധഖുര്‍ആന്‍ വിശ്വാസികളോട് ആവര്‍ത്തിച്ചു കല്‍പിക്കുന്നുണ്ട്.
ജിഹാദ് ചിലപ്പോള്‍ സായുധസമരത്തിന്റെ രൂപം കൈക്കൊള്ളാമെങ്കിലും അത് തീരുമാനിക്കാനോ നയിക്കാനോ വ്യക്തികള്‍ക്ക് അവകാശമില്ലെന്ന് പൂര്‍വികരും ആധുനികരുമായ ആധികാരിക ഇസ്ലാമിക പണ്ഡിതന്മാരെല്ലാം ഊന്നിപ്പറഞ്ഞിരിക്കുന്നു. സമൂഹ നേതൃത്വം, അഥവാ ഭരണകൂടമാണ് അത് നിശ്ചയിക്കേണ്ടതും നടത്തേണ്ടതും.
തീവ്രവാദത്തിന്റെയും ഭീകരവാദപ്രവര്‍ത്തനങ്ങളുടെയും ഉറവിടം ഇസ്ലാംമതമോ അതിലെ ജിഹാദോ അല്ല. അതിന് രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ഒട്ടേറെ കാരണങ്ങള്‍ വേറെയുണ്ട്. ഭീകരപ്രവര്‍ത്തനം മുസ്ലിംകളുടെ കുത്തകയുമല്ല. അതിന്റെ കാരണങ്ങളുള്ളിടത്തൊക്കെ ജാതിമതഭേദമന്യേ അതു നടമാടുന്നുമുണ്ട്. ഇന്ത്യയിലെ ഭീകരപ്രസ്ഥാനങ്ങളെ എടുക്കുക. കശ്മീരിലെ ഭീകരവാദികള്‍ മുസ്ലിംകളാണെങ്കില്‍ പഞ്ചാബില്‍ സിക്കുകാരാണ്. നാഗാലാന്റിലെ ഭീകരന്മാര്‍ ക്രൈസ്തവരായ നാഗന്മാരാണ്. ആന്ധ്രയിലെ പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പും തമിഴ്നാട്ടിലെ എല്‍.ടി.ടി.ഇയും ഹിന്ദുക്കളാണ്. ശ്രീലങ്കയിലും നേപ്പാളിലുമുള്ള ഭീകരപ്രസ്ഥാനങ്ങളും മുസ്ലിംകളുടേതല്ല. ഭീകരതയുടെ ഉറവിടം ഇസ്ലാമോ മറ്റേതെങ്കിലും മതങ്ങളോ ആണെന്ന് സ്ഥാപിക്കാനുള്ള യത്നം അതിന്റെ യഥാര്‍ഥ കാരണങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള വിഫലശ്രമം മാത്രമാകുന്നു.






അഭിപ്രായങ്ങളൊന്നുമില്ല: